
മണ്ണിന് വിണ്ണിന്റെ മേഘസന്ദേശം നൽകി പെയ്തൊഴിഞ്ഞ തുലാവർഷ സന്ധ്യയ്ക്ക്; മിഴിനീർ മഴനീരാലൊപ്പി കാട്ടുവേഴാമ്പലും, ചെറുതേങ്ങലോടെ കാട്ടുപുഴയും യാത്രാമൊഴിയേകി..

“തിരികെയിനി എന്നുവരുമെന്നറിയില്ല, കാലം കൈപിടിച്ചൊരുപാട് ദൂരം നടത്തിയേക്കാം..
ഋതുക്കൾ എന്നേക്കാൾ കരുത്തേറിയത് , സുഗന്ധം പൊഴിച്ചത്, മഞ്ഞിൽ പുണർന്നത് ഒക്കെയും വന്നുപോകാം… ഇനിയൊരുവരവിൽ ഒരുപക്ഷെ നിങ്ങളെന്നെ മറന്നേക്കാം… എന്റെ ശബ്ദം നിങ്ങൾക്കന്യമായേക്കാം…എങ്കിലും പോകാതിരിക്കാനാവതില്ലല്ലോ… ദാഹിച്ചിടറും നാവുകൾ, വരൾമണ്ണിൻ വിണ്ടുകീറിയ കണ്ഠം.. ഇവയൊക്കെയും എനിക്കായ് പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ അതു കാണാതിരിക്കാനെനിക്കാവതുണ്ടോ?ഇനിയും വരാമെന്ന വാക്കിന്റെ മറവിൽ ദുഃഖമൊതുക്കി, മടങ്ങിവരാൻ ഞാൻ പോയിടട്ടെ….”
പോയ്വരൂ, കാലമിനിയും കറങ്ങി വരുന്ന നാൾ, ഋതുക്കൾ പൊഴിഞ്ഞും വിരിഞ്ഞും ചിരിച്ചും കരഞ്ഞും ഒടുവിൽ വീണ്ടും നിന്നിലേക്കെത്തുന്ന നാൾവരെ… കാത്തിരുന്നോളാം …

മറവിപോലും മറന്നുപോകും വിധം നിന്റെ ഓർമ്മകൾ കാത്തുവച്ചോളാം….
പോയ്വരൂ, വരൾനാവിൽ നിൻ ജീവൻ പകർന്നൊഴുകിപ്പരക്കൂ,
നീ തന്ന പ്രണയം നിൻ കുളിർപോലെ കരളിലേക്കൊഴുകുന്ന നാൾ വരെ, പുതുമഴയായി നീ വരും നേരത്തിനായ് നിന്നെ പ്രതീക്ഷിച്ചു മിഴിയടച്ചീടാം….
പോയ് വരൂ…. പോയ് വരൂ……